ഫോര്‍ട്ടുകൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ 47-ാം സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും ബജറ്റിലും പരാമര്‍ശങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുടെ യോഗം വിളിക്കുകയും മുന്‍ഗണന നിശ്ചയിച്ച് ശിപാര്‍ശകള്‍ നടപ്പിലാക്കുകയും ചെയ്യണം.
മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കടലവകാശ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അസംബ്ലിയില്‍ കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍നിന്നുള്ള ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന പ്രതിനിധികള്‍ പങ്കെടുത്തു.
പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാപനസന്ദേശം നല്കി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ടും ബിജു ജോസി സാമ്പത്തിക റിപ്പോര്‍ട്ടും പ്രബലദാസ് മുന്യോഗ നടപടിക്രമങ്ങളും അവതരിപ്പിച്ചു. സെക്രട്ടറിമാരായ മെറ്റില്‍ഡ മൈക്കിള്‍, പാട്രിക് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെല്ലാനത്ത് പുത്തന്‍തോട് മുതലുള്ള കടല്‍ഭിത്തിയുടെ ശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കുന്നതിനും നിലവിലുള്ള ടെട്രാപോഡ് കടല്‍ഭിത്തി താഴുന്നുവെന്ന പരാതി പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണം. തീരശോഷണം മറ്റു തീരങ്ങളിലും തീരപ്രകൃതിക്കുന്ന യോജിക്കുന്ന പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണം.
മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണം. മിഷന് സമുദ്ര പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും പദ്ധതി സൃഷ്ടിക്കാവുന്ന സാമൂഹിക -പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് പഠനം നടത്തുകയും നിലനില്‍ക്കുന്ന സംശയങ്ങളും ആശങ്കകളും മത്സ്യത്തൊഴിലാളി സമൂഹങ്ങളുമായി നേരിട്ടു സംവദിച്ച് വ്യക്തവും സുതാര്യവുമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെആര്‍എല്‍സിസിയുടെ ജൂബിലിയുടെ പശ്ചാത്തലത്തില്‍ പ്രേഷിതത്വം, വികസനം, വിമോചനം എന്നീ ലക്ഷ്യങ്ങളുമായി മുന്നേറുവാനും ജൂബിലിയോടനുബന്ധിച്ച് ദശവത്സര കര്‍മരേഖ പുറത്തിറക്കാനും തീരുമാനിച്ചു.